തിരുവനന്തപുരം : നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട് ഗവ.എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സഹായം വാഗ്ദാനം ചെയ്തിരുന്നു.
ബാവാ ചുമതലപ്പെടുത്തിയതിനെ തുടർന്ന് സഭയുടെ തിരുവനന്തപുരം സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ സജി മേക്കാട്ട് സ്ക്കൂളിൽ നേരിട്ടെത്തി. 50,000/- (അൻപതിനായിരം) രൂപയുടെ ചെക്ക് കൈമാറി. മോഷണശ്രമങ്ങൾ തടയുന്നതിനായി സ്ക്കൂളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനോ, കൃഷി വിപുലപ്പെടുത്തുന്നതിനോ തുക ഉപയോഗിക്കാമെന്ന് സഭയുടെ പ്രതിനിധികൾ അധ്യാപകരെ അറിയിച്ചു.
വിളവെടുക്കാറായ കോളിഫ്ലവർ മോഷണം പോയതിൽ സങ്കടപ്പെടരുതെന്നും, ഊർജ്ജസ്വലരായി വീണ്ടും കൃഷി തുടങ്ങണമെന്നുമുള്ള കാതോലിക്കാബാവായുടെ സന്ദേശം പ്രതിനിധികൾ കുട്ടികൾക്ക് കൈമാറി. കൃഷി വിപുലപ്പെടുത്തണമെന്നും,എന്ത് സഹായത്തിനും ഉപ്പമുണ്ടാകുമെന്നും ബാവാ അറിയിച്ചു. തൈക്കാട് സ്ക്കൂളിലെ കുരുന്നുകൾ കേരളത്തിന് മാതൃകയാണെന്നും ബാവാ കൂട്ടിച്ചേർത്തു