പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനഞ്ചുകാരിക്ക് മാറിനൽകിയ എക്സ്-റേയുടെ അടിസ്ഥാനത്തിൽ ചികിത്സ നല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ഉചിതമായ നടപടിയെടുക്കാനാണ് കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ റേഡിയോളജി, പള്‍മനറി വകുപ്പുകളിലെ ഡോക്ടര്‍മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്‌സ്-റേ രോഗിക്ക് നല്‍കിയതില്‍ കൗണ്ടറിലെ ജീവനക്കാര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കണ്ടെത്തല്‍. സംഭവത്തില്‍ തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്വീകരിക്കും.
ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്-റേ എടുക്കുകയും പരിശോധനയ്ക്ക് ശേഷം മരുന്ന് കുറിച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍ മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് യാതൊരു കുറവും വരാതിരുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കോന്നി മെഡിക്കല്‍ കോളജില്‍ നിന്നും നല്‍കിയ എക്‌സ്-റേ മാറിപ്പോയതാണെന്നും അത് 86 കാരിയായ മറ്റൊരു വയോധികയുടേതാണെന്നും വ്യക്തമായത്.
ചികിത്സാപ്പിഴവ് പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. ഗുരുതരമായ ഈ വീഴ്ചയില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്എച്ച്ഒ എന്നിവരോട് ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.





