പത്തനംതിട്ട : വേനൽ ചൂട് അതിരൂക്ഷമായതോടെ ജില്ലയിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. താപനില ഉയർന്നതോടെ പശുക്കളിൽ പാൽ ഉൽപ്പാദനം കുത്തനെ കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. വേനൽ ചൂട് ക്രമാതീതമായി ഉയരുന്നത് ക്ഷീരഫാമുകളുടെ പ്രവർത്തങ്ങളെയും സാരമായി ബാധിച്ചു തുടങ്ങി
അന്തരീക്ഷ താപനില വർദ്ധിക്കുന്നത് പശുക്കളിൽ ‘ഹീറ്റ് സ്ട്രെസ്’ ഉണ്ടാക്കുന്നതാണ് പാലുൽപ്പാദനം കുറയാൻ പ്രധാന കാരണം. തീറ്റയെടുക്കുന്നതിലും വെള്ളം കുടിക്കുന്നതിലും ഉണ്ടാകുന്ന വ്യതിയാനം കാരണം ദിവസം 2 മുതൽ 4 ലിറ്റർ വരെ പാൽ ഉൽപ്പാദനത്തിൽ കുറവുണ്ടാകുന്നതായി ക്ഷീരകർഷകർ പറയുന്നു.
വേനലിൽ പച്ചപ്പുല്ല് ഉണങ്ങി നശിക്കാൻ തുടങ്ങിയതോടെ തീറ്റ ലഭ്യതയും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിൻ്റെ ( കച്ചി ) വരവും കുറഞ്ഞു. വയ്ക്കോൽ ഒരു കെട്ടിന് ഇപ്പോൾ 10 രൂപയാണ് അധികം വർധിച്ചത്. 25 കിലോയുള്ള ഒരു കെട്ട് കച്ചിക്ക് 350 -400 രൂപ കൊടുക്കണം എള്ളിൻ പിണ്ണാക്ക് 50 കിലോയുടെ ചാക്കിന് 1900 വരെ വില ഉണ്ടായിരുന്നത് ഇപ്പോൾ 2560 ലേക്ക് ഉയർന്നു. 1080 രൂപയുടെ കാലിത്തീറ്റയ്ക്ക് ഇപ്പോഴത്തെ വില 1250 ആണ്. 2300 ന് ലഭിച്ചു കൊണ്ടിരുന്ന 60 കിലോ പരുത്തിപ്പിണ്ണാക്കിന് വില 3000 ആയി.
കാലിത്തീറ്റയുടെ വില കൂടിയത് കർഷകരുടെ ലാഭത്തെ ആണ് ബാധിക്കുന്നത്. ചൂട് കുറയ്ക്കാൻ ഫാമുകളിൽ ഫാനുകളും സ്പ്രിങ്ക്ളറുകളും ഉപയോഗിക്കേണ്ടി വരുന്നത് കറന്റ് ചാർജും കുത്തനെ കൂട്ടുന്നു. ചൂട് കാരണം പശുക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിൽസാ ചെലവും കർഷകർക്ക് അധിക ബാധ്യത കൂടിയാകുന്നു. വെറ്ററിനറി മരുന്നുകൾക്കും വില വർധിച്ചിട്ടുണ്ട്.
ഉൽപ്പാദിപ്പിക്കുന്ന പാൽ സഹകരണ സംഘങ്ങളിൽ നൽകിയാൽ പാലിൻ്റെ കൊഴുപ്പ് കണക്കാക്കിയുള്ള വില മാത്രമേ കർഷകർക്ക് ലഭിക്കുകയുള്ളൂ. ഇത് ഉൽപാദന ചെലവിന് പോലും തികയുന്നില്ലെന്നാണ് പരാതി. വേനൽക്കാലത്ത് ക്ഷീരമേഖലയെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക ആശ്വാസ പദ്ധതികളും കാലിത്തീറ്റയ്ക്ക് സബ്സിഡിയും അനുവദിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.





