പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥക്ക് പരിഹാരം കാണാൻ ആഗസ്റ്റ് 5 ന് സംയുക്ത പരിശോധന നടത്താൻ തീരുമാനം. അബിൻ വർക്കി കോടിയാട്ട് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ട്രാൻസ്പോർട്ട് ഡെവലപ്പ്മെൻ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ കെഎസ്ആർടിസി കെട്ടിടത്തിന് ഫയർ എൻഒസി, എസ്.റ്റി.പി, ബിൽഡിംഗ് നമ്പർ ,സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ ലൈസൻസ് എന്നിവ ഇല്ല. ഇവ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മാർഗരേഖ ഉണ്ടാക്കും.ഇതിനായി കെഎസ്ആർടിസി, മുനിസിപ്പാലിറ്റി സിവിൽ വിഭാഗത്തിനും, മലിനീകരണ നിയന്ത്രണ ബോർഡിനും കത്തു നൽകും.സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങൾ തടയാൻ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പിനെയും സമീപിക്കുമെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു.
ശബരിമല തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിപ്പിക്കുന്ന ബസ് സ്റ്റാൻ്റ് എന്ന നിലയിൽ സി.എസ്.ആർ ഫണ്ട് ഉൾപ്പടെ ഉപയോഗപ്പെടുത്തി വികസനം യാഥാർഥൃമാക്കും. കെഎസ്ആർടിസി ബിൽഡിംഗ്, ശുചിമുറി എന്നിവയുടെ ശോചനീയവസ്ഥ, കുടിവെള്ളം, വെള്ളക്കെട്ട് പ്രശ്നം എന്നിവ പരിഹരിക്കാനും, ഗ്യാരേജിലെ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിലർ ഫാത്തിമ, ഡിറ്റിഒ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.





