കൊച്ചി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വിഡി സതീശന് കൊച്ചി പൗരാവലി സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണെന്നും യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ചു.
കൊച്ചിക്കാരോടൊപ്പം മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണിതെന്നും അധികാരത്തിന്റെ പത്രാസിൽ വീണ് പോകരുതെന്നും വിഡി സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഇത് ദൈവീകമായ നിയോഗമാണ്. മാറ്റം ഉണ്ടാക്കാൻ കഴിയും, എനിക്ക് വിശ്വാസം ഉണ്ട്. ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ടീം ആയി മുന്നോട്ട് പോകണം. കേരളത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഞാൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം. കേരളം സെക്കുലർ ആയി നിലനിൽക്കണം. അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. രാജ്യത്തിനു മാതൃകയായ നഗരമായി കൊച്ചി മാറണമെന്നും സിനിമ രംഗത്ത് ഈ സർക്കാർ ഒരു കയ്യൊപ്പിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





