പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തെ സന്ദർശിച്ച് വനിതാ ശിശു വികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണ. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നൽകി.
ആശ്വാസനിധിയിൽ നിന്ന് എത്രയും വേഗം തുക കൈമാറും, പത്തനംതിട്ട ജില്ലാ കളക്ടർക്ക് ഇതിനുള്ള നിർദേശം മന്ത്രി നൽകി. PMJJBY & PMSBY ഇൻഷുറൻസ് സ്കീമുകളിൽ അംഗത്വം ഉണ്ടായിരുന്നതിനാൽ അതിന്റെ തുക ലഭിക്കുന്നതിന് നടപടികൾ ഊർജിതപ്പെടുത്താൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടിക്ക് ICPS മുഖേന ഉള്ള വിജ്ഞാദീപ്തി പദ്ധതിയിൽ നിന്നും പഠന സഹായം നൽകാൻ ഉള്ള കാര്യങ്ങൾ വനിതാ ശിശു വികസന വകുപ്പ് ചെയ്യും. കുഞ്ഞിന്റെ പഠന ചിലവുകൾ സർക്കാർ ഏറ്റെടുക്കുന്നതിനു മുഖ്യമന്ത്രിയുമായി സംസാരിച്ചു തീരുമാനിക്കും. ഇതിന് പുറമെ ദുരിതാശ്വാസ നിധിയിൽ നിന്നും കുടുംബത്തിന് തുക ലഭ്യമാക്കാൻ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
അങ്കണവാടി ജീവനക്കാരുടെ സുരക്ഷാ പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.ഒറ്റപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് വേണ്ട സുരക്ഷ നൽകാൻ ഉള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.





