തിരുവനന്തപുരം : നെടുമങ്ങാട് സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിതിന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം.കുഞ്ഞ് നിരന്തരം പീഡനത്തിനിരയായെന്ന വിവരം നേരത്തെ അറിഞ്ഞിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടപടിയെടുത്തില്ലെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണ് നടപടി .
കുഞ്ഞ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു.എന്നാൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ല. റീനയ്ക്ക് മറ്റെന്തോ പ്രശ്നമാണ് എന്നാണ് ചൈൽഡ് ലൈൻ ഹെൽപ് ലൈനിൽ നിന്ന് ലഭിച്ച മറുപടി.ഇതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു.ഇതോടെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെ നടപടിയെടുക്കാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.





