ആലപ്പുഴ: രാജ്യത്തിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രധാന വള്ളംകളിയാണ് നെഹ്‌റുട്രോഫിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 72 മത് നെഹ്റുട്രോഫി വള്ളംകളി നെഹ്റു പവലിയനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ത്യയുടെ യുഗപ്രഭാവനായ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ആവേശപൂർവം ഇവിടെയെത്തി ഈ മത്‌സരത്തിൽ പങ്കാളിയായിട്ടുണ്ട്.
1953 ജനുവരി 4 ന് അദ്ദേഹം രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും എഴുതിയ കത്തിൽ നമ്മുടെ വള്ളംകളിയെക്കുറിച്ച് വളരെ വികാരനിർഭരമായാണ് വിവരിച്ചത്. ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഈ മത്സരം മലയാളികൾക്ക് എല്ലാവർക്കും ഒന്നിച്ചുകൂടാനുള്ള അവസരമാണെന്നും അതിൽ പങ്കു ചേരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനായി.ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയിൽ പങ്കാളിയായതിൽ ഏറെ സന്തോഷമുണ്ടെന്നും കർണാടകയും കേരളവും സഹോദര സംസ്ഥാനങ്ങളാണെന്നും മുഖ്യാതിഥിയായ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു.
നെഹ്റു ട്രോഫി വള്ളംകളി കേരളത്തെയും ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന അതിമനോഹരമായ ജലോത്സവമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തി. കെ. സി. വേണുഗോപാൽ എം പി മുഖ്യപ്രഭാഷണം നിർവഹിച്ചു.വള്ളംകളി സ്മരണിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികളെ ആദരിച്ചു.





