ആലപ്പുഴ : ആലപ്പുഴ കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നതായി ആക്ഷേപം. അനുവദിച്ച തുച്ഛമായ തുക പോലും നല്‍കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ജൂണ്‍ 25 നാണ് ആലപ്പുഴ കളക്ട്രേറ്റ് പരിസരത്ത് മരം ഒടിഞ്ഞുവീണ് പഴവീട് സായികൃപയില്‍ സരസമ്മയ്‌ക്കും(85), പഴവീട് ചങ്ങഞ്ചിറ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലതയ്‌ക്കും(58) പരിക്കേറ്റത്.
അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും, റവന്യൂ അധികൃതരുടെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചില്ല. പരാതികളെ തുടര്‍ന്ന് 5,400 രൂപ അനുവദിച്ചുവെന്ന് അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഓണക്കാലത്ത് പോലും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച തുച്ഛമായ തുക പോലും നല്‍കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി പൊതുസമൂഹത്തോടുള്ള നിസംഗ മനോഭാവം ആണെന്നാണ് ആക്ഷേപം.
മരം വീണ് ഒരു ഓട്ടോറിക്ഷയും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും, ട്രഷറി ജീവനക്കാരനും നിസാര പരിക്കേറ്റു. സ്വകാര്യ ഭൂമിയിലെ മരം വീണ് മറ്റൊരാള്‍ക്ക് നഷ്ടമുണ്ടായാല്‍ റവന്യൂ വകുപ്പ് ഉടന്‍ നഷ്ടം വിലയിരുത്തി നിയമനടപടികള്‍ സ്വീകരിക്കാറുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മരങ്ങള്‍ വീണ് പൊതുജനങ്ങള്‍ക്ക് പരിക്കോ സ്വത്തുനാശമോ സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അതേ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ജീവഹാനി, പരിക്ക്, സ്വത്തുനാശം എന്നിവയ്‌ക്ക് വ്യക്തവും സമയബന്ധിതവുമായ നഷ്ടപരിഹാര സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.





