പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍
നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി കളക്ട്രേറ്റിലെ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തുകയും പ്രളയ ബാധിത പ്രദേശങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു.
ചെയര്‍മാന്‍ സജീവ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എം എൽ എ മാരായ വർഗീസ് മാമ്മൻ, കെ രാജൻ, ഫൈസൽ ബാബു, റ്റി എം ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്. രാവിലെ കളക്ട്രേറിൻ എത്തിയ സമിതി അംഗങ്ങളെ ജില്ലാ കളക്ടർ എ നിസാമുദീൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിൻ്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്ത് ജാഗ്രത സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിന് സമീപം അനധികൃത നിർമ്മാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയ്യാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി.
കോന്നി താലൂക്കിൽ വന്യ ജീവി സംഘർഷം ഉണ്ടായ കൂടല്‍ കുളത്തുമണ്‍, റാന്നി ഇട്ടിയപ്പാറ ബസ്റ്റാന്‍ഡിലെ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, തിരുവല്ല കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതി ക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങൾ സമിതി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ
ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാം എന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.





