തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. അതിനാൽ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നൽകുന്നത്. നിലവിൽ ഏറ്റവും കുറവ് ഓടിയ കാറും വാസവൻ ഉപയോഗിച്ച ക്രിസ്റ്റയാണ്. 6000 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയിരുന്ന ഒരു വെള്ള ക്രിസ്റ്റ കൂടി ടൂറിസം ഗാരേജിലുണ്ട്. നേരത്തെ പിണറായി വിജയൻ പൊലീസിന്റെ കറുത്ത ഇന്നോവകളാണ് ഉപയോഗിച്ചിരുന്നത് . അതിനാൽ ഈ കാർ കൂടുതൽ ഓടിയിട്ടില്ല. ഇതും മുഖ്യമന്ത്രിക്കായി മാറ്റി വയ്ക്കാനാണ് തീരുമാനം. ഒദ്യോഗിക വാഹനം അറ്റകുറ്റപ്പണിക്ക് കൊടുക്കുമ്പോൾ പകരം ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്.
സ്ഥാനമേൽക്കുന്ന മന്ത്രിമാർക്കായി 24 ഇന്നോവ ക്രിസ്റ്റകൾ ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 21 എണ്ണവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കായി ഓരോ വാഹനവും നൽകും. ഒന്നാം നമ്പർ മുഖ്യമന്ത്രിക്കും രണ്ടാം നമ്പർ ലീഗ് മന്ത്രിക്കുമായിരിക്കും.





