ബെംഗളൂരു : കർണാടക വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ചു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം.
കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തിൽ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.





