പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (മോഹൻദാസ് (70)) കാട്ടാത്തിയിലെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 ദിവസമായി കാണാതായിരുന്ന മോഹൻദാസിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
മോഹൻദാസിനെ കാണാതായ ദിവസം മുതൽ പോലീസ്, വനം വകുപ്പ്, കാട്ടാത്തി ഉന്നതി നിവാസികൾ എന്നിവർ സംയുക്തമായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഉൾവന മേഖലയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ പലഘട്ടങ്ങളിലായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്നും അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഉൾവനത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.കോന്നി പോലീസും വനം വകുപ്പും ഉള്‍പ്പെടെ നാല്പതംഗ സംഘം ഇന്ന് തിരച്ചിൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് മൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.





