വയനാട്: തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും, പിഡബ്ല്യൂഡിയും നല്‍കിയ മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചത് പ്രധാന കാരണമായതായി വിലയിരുത്തൽ. ഇതിന്റെ പരിണിതഫലമാണ് ഇന്നലെയുണ്ടായ ദുരന്തം. ജൂണ്‍ 3 മുല്‍ 11 വരെയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും, പിഡബ്ല്യൂഡിയും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തിയത്.
ഇവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്, മഴ പെയ്താല്‍ ഈ പ്രദേശം ദുര്‍ബലമാകുമെന്ന്. തുരങ്ക നിര്‍മ്മാണ സ്ഥലത്തെ ചരിവുകള്‍ ദുര്‍ബലമാണെന്നും ഇവിടെ ശക്തമായ മഴപെയ്താല്‍ അപ്രതീക്ഷിത മണ്ണിടിച്ചല്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് ജൂണ്‍ 14ന് തന്നെ നിര്‍മ്മാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് നല്‍കിയിരുന്നു.
മഴയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന വെള്ളം താഴേക്ക് ഇറങ്ങാതിരിക്കാനുള്ള ഓവുചാല്‍ സംവിധാനം ഒരുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പുറമേ കോണ്‍ക്രീറ്റുമായി എത്തുന്ന ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും സമീപത്തെ കോണ്‍ക്രീറ്റ് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും മണ്ണെടുത്ത ഭാഗം ടാര്‍പോളിന്‍ കൊണ്ട് മൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതൊന്നും പാലിച്ചില്ല ഇതിന് പുറമേ പൊതുമരാമത്ത് സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഭീഷണിയാകുമെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ശക്തമായ മഴയുണ്ടായാല്‍ മീനാക്ഷി പാലത്തിന് സമീപം താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതില്‍ ഒരു നോട്ടീസ് നല്‍കിയതല്ലാതെ ജില്ലാ ഭരണകൂടം വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ല. പദ്ധതിക്ക് അനുമതി നല്‍കിയപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട ഇഎംസി കമ്മറ്റി കൃത്യമായ സമയങ്ങളില്‍ കൂടാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതും അടുത്ത ദിവസങ്ങളില്‍ നടന്നില്ല.
കൂട്ടിയിട്ട മണ്ണ് ഒഴുകിയെത്തി സമീപത്തെ പുഴകളിലും തോടുകളിലും ബണ്ട് രൂപപ്പെടുമെന്നും സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കനത്ത മഴയുണ്ടായാല്‍ തോഴിലാളികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ നിര്‍മ്മാണ കരാറുകാര്‍ ഇതെല്ലാം അവഗണിച്ചു. ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തയാറായുമില്ല. ഇതെല്ലാമാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.





