കോഴിക്കോട് : പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും പോരായ്മകളും ഗൗരവത്തോടെ തിരുത്തുമെന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാർട്ടി പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തിരിച്ചടികളിലേക്ക് നയിച്ച ഘടകങ്ങൾ സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എങ്ങനെ പരിഹരിക്കാമെന്നത് വിശാലയോഗം ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളെയും വലതുപക്ഷത്തിന്‍റെ മേൽക്കൈ സ്ഥാപിക്കാനുള്ള നീക്കങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ നീക്കം.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സമീപനങ്ങൾ ഉൾപ്പെടെയുള്ളവ ഇതിന് തെളിവാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ പേരിൽ വർഗീയ പ്രീണനം നടത്തുന്ന നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. തെറ്റായ പ്രവണതകളും പോരായ്മകളും പരിഹരിക്കാൻ പാർട്ടിയിൽ താഴെത്തട്ട് മുതൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ-പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കും. ഇതിന്‍റെ ഭാഗമായി പാർട്ടി അംഗങ്ങളുടെ സൈദ്ധാന്തികവും സംഘടനാപരവുമായ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും, സമകാലിക രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ നവീകരിക്കുമെന്നും അ അദ്ദേഹം വ്യക്തമാക്കി





