കൊച്ചി : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഹർജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത് .
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ നടി മൊഴി നൽകിയിട്ടുണ്ട്.എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നുമാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാൻ മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 2017-ലാണ് സർക്കാർ നിയോഗിച്ചത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവാദം നൽകിയതിനെ തുടർന്ന് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.