മാവേലിക്കര: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മാവേലിക്കര പോലീസിൻ്റെ പിടിയിൽ. മലപ്പുറം തിരൂർ പൊൻമുണ്ടം സ്വദേശി മുഹമ്മദ് ശാഫി (30) ആണ് പോലീസിൻ്റെ പിടിയിലായത്. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിൻറെ അക്കൗണ്ടിൽ നിന്നും,
ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15,30,000 രൂപ പലപ്പോഴായി അയപ്പിച്ച് തട്ടിയെടുത്ത് പ്രതിയും കൂട്ടരും കടന്നു കളയുകയായിരുന്നു.
തട്ടിപ്പിനിരയായ യുവാവ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്.സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോൺ ഐപിഎസ് ന്റെ നേതൃത്വത്തിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ട് വരികയായിരുന്നു.
ഈ സമയം ഒളിവിലായിരുന്ന ഷാഫി വിദേശത്തേക്ക് കടന്നു രക്ഷപെടാൻ
ശ്രമിച്ചെങ്കിലും ലുക്ക് ഔട്ട് സർക്കുലറിൻറെ അടിസ്ഥാനത്തിൽ ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് മാവേലിക്കര പോലീസിന് കൈമാറുക ആയിരുന്നു.
ആലപ്പുഴ ജില്ലപോലീസ് മേധാവി എം പി മോഹനചന്ദ്രൻ നായർ ന്റെ
നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ബിനുകുമാർ എം കെ യുടെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിൻറെ നേതൃത്വത്തിൽ മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ സത്യൻ പി ബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗംഗ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.