പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ് പിടികൂടി.
പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. നഗ്നദൃശ്യങ്ങൾ അയച്ചു വാങ്ങി പിന്നീട് അത് കാട്ടി ഭീഷണിപ്പെടുത്തി അർദ്ധരാത്രി വീട്ടിലെത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
2023 ൽ ആണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും മൂന്നുതവണ കൂടി കുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരന് ഇപ്പോൾ 18 വയസ്സ് പൂർത്തിയായിട്ടുണ്ട്.
കുട്ടിയുടെ പെൺ സുഹൃത്തിന് ദൃശ്യങ്ങൾ ഇയാൾ അയച്ചുകൊടുക്കുകയും ചെയ്തു. മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി, പീഡന വിവരം പഠിക്കുന്ന സ്കൂളിലെ കൗൺസിലറെ അറിയിച്ചു. തുടർന്ന് അധ്യാപകർ സംഭവമറിഞ്ഞു പോലീസിനെ അറിയിച്ചു. പത്തനംതിട്ട വനിതാ എസ് ഐ കെ. ആർ. ഷെമിമോൾ മൊഴി രേഖപ്പെടുത്തി. ഡിസംബർ 9 ന് പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ നാടകീയ നീക്കത്തിൽ വലയിലാക്കിയത്. അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ പി കെ രാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശരത് പിള്ള, അമീഷ്, എസ് അൻവർ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്.
പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഇയാൾ നാട്ടിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് കടന്നു. എന്നാൽ ഈ നീക്കത്തിനിടയിൽ പോലീസ് നാടകമായി ഇയാളെ കുടുക്കുകയായിരുന്നു.