ശബരിമല: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ നിർദേശം.
എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്‌സ്, ദേവസ്വം ബോർഡ്, വോളണ്ടിയർമാർ തുടങ്ങിവരുടെ വിവിധയിടങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ട്രക്ചർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും ലഭ്യമായ 300 സ്ട്രക്ചറുകളുടെ സേവനം പരമാവധി ലഭ്യമാക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.
സന്നിധാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആളുകൾ അപകടകരമായി അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പുവരുത്താനും സന്നിധാനം എസ്.എച്ച്.ഒയ്ക്കു നിർദേശം നൽകി. പുൽമേടു വഴി വരുന്ന തീർഥാടകർ വൈകിട്ട് ഏഴുമണിക്ക് മുമ്പ് ഉരൽക്കുഴി ചെക്‌പോസ്റ്റിലെത്തുമെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനു നിർദേശം നൽകി.
മണ്ഡലകാലം അവസാനിക്കുന്നതിനോടനുബന്ധിച്ചു തിരക്ക് ഏറിവരുന്നത് പരിഗണിച്ചു നടപ്പന്തലിലെ സ്‌റ്റേജിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. അറിയിപ്പുകൾ പലതും കേൾക്കുന്നില്ല എന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം പോലുള്ള സംഭവങ്ങളിൽ പ്രഥമ പ്രതികരണ സംഘം എന്ന നിലയിൽ സന്നിധാനത്തു ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കു അടിയന്തരചികിത്സയായ സി.പി.ആർ. പരിശീലനം നൽകിയെന്നും ആരോഗ്യവകുപ്പുമായി സഹകരിച്ചു പരിശീലന നടപടികൾ തുടരുമെന്നും സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
സിവിൽ ദർശനത്തിനെത്തുന്ന ആളുകൾക്കു കൂടുതൽ സഹായകമായി മൂന്നുഭാഷകളിലായി കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടനകാലം പകുതി ദിവസങ്ങൾ പൂർത്തിയാകുമ്പോൾ മികച്ച ഏകോപനത്തോടെയാണ് വിവിധ വകുപ്പുകൾ നീങ്ങുന്നതെന്നും പരാതിരഹിതമായി ശേഷിക്കുന്ന ദിവസങ്ങൾ കൂടി പൂർത്തിയാക്കാൻ വകുപ്പുകൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കണമെന്നും സ്‌പെഷൽ ഓഫീസർ ചൂണ്ടിക്കാട്ടി.