മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്‌സും വനംവകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവ൯ മകരവിളക്കിന് തലേദിവസം രാത്രി സന്നിധാനത്ത് എത്തിച്ചേർന്ന് നേരിട്ട് ഒരുക്കങ്ങൾ വിലയിരുത്തി. അയ്യായിരം പോലീസുകാരെയാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിച്ചത്. കൂടാതെ എൻഡിആർഎഫ്, ആർപിഎഫ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ സുരക്ഷാ സേനകളുടെ സേവനവും ലഭ്യമാക്കി.
ഭക്തരെ മകരവിളകിന് ശേഷം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കെഎസ്ആർടിസി ബസ് സർവീസ് കൃത്യമായ ഇടവേളകളിൽ വിവിധ സ്ഥലങ്ങളിലേക്ക് ഉറപ്പാക്കി. മകരവിളക്കുത്സവത്തിനായി കെ.എസ്.ആർ.ടി.സി ആകെ 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിച്ചു.
മകരജ്യോതി ദ൪ശനത്തിനായി സന്നിധാനത്ത് പാണ്ടിത്താവളം ഉൾപ്പടെ പത്ത് പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്. ഇവിടങ്ങളിൽ തമ്പടിച്ചിരുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് പ്രത്യേക മു൯ഗണന നൽകി. ഭക്ഷണം പാചകം ചെയ്യുന്നത് വഴിയുളള തീപീടിത്തം പോലുള്ള അപകടസാധ്യത തടയുന്നതിന് പരിശോധന കർശനമാക്കി.
വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി. റാപ്പിഡ് ആക്ഷ൯ ഫോഴ്സ്, എ൯ഡിആ൪എഫ്, ഫയ൪ ഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും രംഗത്തുണ്ടായിരുന്നു. സന്നിധാനത്തുടനീളം ഇടതടവില്ലാത്ത വൈദ്യുതി പ്രവാഹം ഉറപ്പാക്കാ൯ കെഎസ്ഇബി നടപടി സ്വീകരിച്ചിരുന്നു. മതിയായ വെളിച്ചം, മലയിറങ്ങുന്ന വിവിധ പോയിന്റുകളിൽ വൈദ്യസഹായം എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു.