തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 49 പേർ ബസില്‍ ഉണ്ടായിരുന്നു. സാരമായ പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അതേസമയം, അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസ് പൊലീസ് പിടിയിലായി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്.