തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഭക്തലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞ് അനന്തപുരി. ഇന്നലെ മുതൽ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ഭക്തരുടെ ഒഴുക്കാണ് ദൃശ്യമാകുന്നത്. രാവിലെ 10.15-ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളിധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകരും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം നടക്കുക.
വൈകീട്ട് 7.45-ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി ക്ഷേത്രകുത്തിയോട്ടത്തിനുള്ളത്. രാത്രി11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾക്കു പുറമേ വിവിധ സംഘടനകളും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി തയ്യാറെടുപ്പുകൾ
നടത്തുന്നുണ്ട്.