കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ 2005 മുതൽ 2010 വരെ നയിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 11 ആം ഓർമ്മപ്പെരുന്നാൾ നാളെ. പരിശുദ്ധ ബാവാ കബറടങ്ങിയിരിക്കുന്ന പത്തനാപുരം മൗണ്ട് താബോർ ദയറായിൽ പ്രത്യേക പ്രാർത്ഥന നടക്കും.
വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും ഓർമ്മപ്പെരുന്നാൾ ആചരിക്കും. രാവിലെ 7.30 ന് വിശുദ്ധ കുർബാന,ധൂപപ്രാർത്ഥന, നേർച്ച വിളമ്പ്.
1921 ഒക്ടോബർ 21 ന് തിരുവല്ലയിലെ നെടുമ്പ്രത്താണ് ജനനം. 1966 ൽ തോമസ് മാർ തിമോത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി. മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായും, പത്തനാപുരം മൗണ്ട് താബോർ ദയറായുടെ സുപ്പീരിയർ ജനറലായും പ്രവർത്തിക്കുന്നതിനിടെയാണ് മലങ്കരസഭയെ നയിക്കാനുള്ള നിയോഗം തേടിയെത്തിയത്.
1992 ൽ പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ മലങ്കര മെത്രാപ്പോലീത്തയുടെയും കിഴക്കക്കിന്റെ കാതോലിക്കായുടെയും നിയുക്ത പിൻഗാമിയായി തിരഞ്ഞെടുത്തു. 2005 ഒക്ടോബർ 31ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ എന്ന പേരിൽ അഭിഷിക്തനായി. ഏറെ പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ മലങ്കരസഭയെ നയിച്ച കാതോലിക്കാ ബാവായെ മലങ്കരയുടെ വലിയ ബാവാ എന്നും അറിയപ്പെടുന്നു.