കോട്ടയം: ക്രൈസ്തവസമൂഹത്തിന് പ്രഗത്ഭരായ നിരവധി വൈദികരെ സംഭാവന ചെയ്ത കോനാട്ട് കുടുംബത്തിൽ നിന്ന് മലങ്കരസഭയ്ക്ക് ലഭിച്ച പ്രതിഭാശാലിയാണ് ഡോ ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
മൽപ്പാനച്ചന്റെ സപ്തതിയോട് അനുബന്ധിച്ച് പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പള്ളിയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. സുറിയാനി, വേദശാസ്ത്ര പാരമ്പര്യത്തിന്റെ തനിമ നിലനിർത്തുന്നതിൽ കോനാട്ട് കുടുംബം നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ആ പാരമ്പര്യത്തെ മുറുകെപ്പിടിക്കുവാൻ ഇപ്പോഴത്തെ മലങ്കരമൽപ്പാന് കഴിഞ്ഞിട്ടുണ്ടെന്നും ബാവാ കൂട്ടിച്ചേർത്തു.
ഫാ.എം.പി.ജോർജ് കോർഎപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. ഹൃദയശസ്ത്രക്രിയ സഹായ പദ്ധതി ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. മലങ്കരമൽപ്പാനൊപ്പം സപ്തതി നിറവിലേക്ക് എത്തിയ ഇടവകയിലെ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
സഭയും സമൂഹവും നൽകുന്ന സ്നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്ന് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അനൂപ് ജേക്കബ് എം എൽ എ ,ഭദ്രാസന സെക്രട്ടറി ഡോ.ജോൺ തോമസ് പൂവത്തുങ്കൽ, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, സഹവികാരി ഫാ തോമസ് ബേബി തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ഇടവകയിലെ 21 കുടുംബ യൂണിറ്റുകളുടെ സംയുക്തവാർഷികവും നടന്നു.





