ആലുവ : റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായി വന്ന ചെറുപ്പക്കാരനെ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ട്രോളിപാത്തിനു സമീപത്ത് തടഞ്ഞുനിർത്തി
ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കുന്ന സംഘത്തെ റെയിൽവേ ക്രൈം ഇൻൻ്റലിജൻസ് ബ്രാഞ്ചും സി പി ഡി എസും ചേർന്ന് പിടികൂടി. കഴിഞ്ഞ രണ്ട് ദിവസമായി ഈ കേസിന്റെ അന്വേഷണത്തിനായി ആർ പി എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു .
ആലുവ, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലും കൂടാതെ വൈറ്റില, കച്ചേരിപ്പടി, ബ്രോഡ് വേ എന്നിവിടങ്ങളിലെ ഏകദേശം 50-ൽ കൂടുതൽ CCTV ദൃശ്യങ്ങൾ പരിശോധിച്ചു സമീപവാസികളെ ചോദ്യം ചെയ്തതിന്റെ ഭാഗമായി മലപ്പുറം സ്വദേശിയായ മുഹമ്മദ് അസ്ലം, എറണാകുളം കോതമംഗലം സ്വദേശി നോബിൾ എന്നീ പ്രതികളെ പിടികൂടിയത്.
ആലുവ, എറണാകുളം സെൻട്രൽ, തേവര മുതലായ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ്, മയക്കുമരുന്നിന്റെ കച്ചവടം തുടങ്ങിയ അനേക കേസ്സുകൾ ഇവർക്കെതിരേയുണ്ട്. എറണാകുളം ബ്രോഡ് വേ, ജെട്ടി,കച്ചേരിപ്പടി, മറൈൻഡ്രൈവ്, വൈറ്റില, കലൂർ, പാലാരിവട്ടം, ആലുവ മെട്രോ റെയിൽ എന്നിവിടങ്ങളിലെ പ്രധാന മോഷണ സംഘമാണ് ഇവർ.
മോഷ്ടിച്ചു കിട്ടുന്ന വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ്കിട്ടുന്ന പണം ആർഭാട ജീവിതത്തിനും, ലഹരി വസ്തുക്കൾ വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നത്. ആലുവാ പോലീസിനു കൈമാറിയ പ്രതികളെ തുടർന്നുള്ള നിയമ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.