ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചതോടെ മറ്റുമാർഗ്ഗങ്ങളില്ലാതെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ സമ്മതിച്ചു. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഉപപ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത് .
ഓപ്പറേഷൻ സിന്ദൂറിൽ മേയ് ആറിനും ഏഴിനും റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും ധര്‍ വെളിപ്പെടുത്തി. ഇതോടെ മധ്യസ്ഥതയ്ക്കായി സഹായം തേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഈ ഘട്ടത്തിൽ സൗദി രാജകുമാരന്‍ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി സംസാരിച്ച് വെടിനിർത്താൻ ഇന്ത്യ തയാറാണെങ്കിൽ പാക്കിസ്ഥാന് സമ്മതമാണോയെന്നും ചോദിച്ചു. തയ്യാറാണെന്ന് താൻ പറഞ്ഞുവെന്നും ദർ വ്യക്തമാക്കി.
റാവൽപിണ്ടിയിലെ നൂർ ഖാൻ വിമാനത്താവളത്തിനും പഞ്ചാബ് പ്രവിശ്യയിലെ ഷോർകത്ത് വ്യോമതാവളത്തിനും നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചയിലൂടെ വെടിനിർത്തൽ നടപ്പാക്കുകയായിരുന്നു .