പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹേമന്ദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന ഭാഗം നല്ല ഇറക്കവും വളവുമുള്ളതാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കരുതുന്നതു. 14 വയസുള്ള അര്‍ജുന്‍, സുനില്‍, മണികണ്ഠന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ ആറരയോടെ അടൂര്‍-പത്തനംതിട്ട റൂട്ടില്‍ കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് എതിര്‍വശമുള്ള കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ തീര്‍ഥാടകന്റെ കൈ വാഹനത്തിന്റെ ടയറിന് അടിയില്‍ അകപ്പെട്ടു. പത്തനംതിട്ടയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.






