ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ) രണ്ടാഴ്ച നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി.നേരത്തെ കോടതി ഒരാഴ്ച നീട്ടിയിരുന്നു. ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കോടതി അംഗീകരിച്ചില്ല .
കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എസ്ഐറിന്‍റെ നിയമ സാധുതയിൽ ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നും കോടതി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവരാണ് എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.






