ആലപ്പുഴ : ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുകളിൽ നിന്നു മാസപ്പടി നൽകുന്ന അനധികൃത പ്രവണത വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു.
ആലപ്പുഴയിലെ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. ബാറ് മാനേജർ എംഡിക്ക് 3,56,000 രൂപ നൽകപ്പെട്ടതിന്റെ രേഖയും വാട്‌സ്ആപ്പ് സന്ദേശങ്ങളും വിജിലൻസിന് ലഭിച്ചു. പട്ടികയിൽ ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നു സൂചിപ്പിച്ചിരിക്കുന്നത്.
കൽപ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി മൂന്ന് ലക്ഷത്തിലധികം രൂപയെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിൽ, ബാറുകളിൽ മദ്യം നൽകുന്ന അളവിൽ കുറവും അധികവും ഉണ്ടെന്നും തെളിഞ്ഞു. സെക്കൻ്റ്സ് മദ്യം വില്പന നിയന്ത്രണത്തിൽ എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും, മിക്ക ബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.






