കോഴഞ്ചേരി: മതഭ്രാന്തിനോടും വർഗീയതയോടും സന്ധി ചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ക്രൈസ്തവ സമൂഹം ഉയർത്തിപിടിക്കണമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാരാമൺ കൺവൻഷന്റെ 131-ാമത് മഹായോഗം പമ്പാദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയ പന്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലിത്ത.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതു മൂലം ഒരു തരം അരക്ഷിതാവസ്ഥ സമൂഹത്തിൽ വളരുന്നു. ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ച് ഒരു ക്രിസ്തീയ വിശ്വാസിയെ ചെരുപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തിയ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമുദായ ഭിന്നതയും വർഗീയ ഭ്രാന്തും എത്ര വേഗമാണ് മനുഷ്യത്വം ഇല്ലാത്തവരാക്കുന്നതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു
വിശ്വാസത്തിന്റെയും ആചാരാനുഷ്‌ഠാ നങ്ങളുടെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ മനുഷ്യനെ വേലി കെട്ടി അകറ്റി നിർത്തുകയല്ല, മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയണം. പതിതരിൽ പ്രതീക്ഷ പകരുന്ന, അനീതികളെ അതിജീവിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിക്കുന്ന, ചെറിയ വിഭവങ്ങളെ സാധ്യതകളാക്കുന്ന സാക്ഷ്യത്തിനായി ശക്തീകരിക്കുന്ന ക്രിസ്തുവിനെയാണ് ബൈബിൾ സാക്ഷിക്കുന്നത്.
ചിന്നിയവരും ചിതറിയവരും നിസഹായരായവരുമായവരെ തേടി എത്തി അവർക്ക് ശക്തി പകരുന്നതാണ് ക്രിസ്തു വരുത്തിയ രാഷ്ട്രീയ വിപ്ലവം.അപരനിലേക്ക് സ്നേഹത്തിന്റെ പാലം പണിയാൻ താഴെയുള്ളവന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ രാജ്യത്തെ കരുതലോടെ കെട്ടു പണി ചെയ്യാൻ മാരാമൺ കൺവെൻഷനും ഭാരതത്തിലെ ക്രൈസ്തവ സമൂഹവും പ്രതിജ്ഞാ ബദ്ധമാണ്
ഗലീലയിലേക്കുള്ള യാത്രയിൽ യേശു ശമര്യയിലൂടെ കടന്നു പോകുന്നു. നൂറ്റാണ്ടുകളായി ശത്രുതയിലായിരുന്ന യഹൂദരും ശമര്യരും തമ്മിലുള്ള മത- സാമൂഹിക മതിലുകൾ ഇല്ലാതാക്കുന്നു. അകറ്റി നിർത്തി യവരെ തേടിയുള്ള സ്നേഹത്തിന്റെ വഴിയാണിത്. ബന്ധങ്ങളിൽ അകലം വർധിക്കുകയും മനുഷ്യ മനസുകളിൽ വെറുപ്പും വിദ്വേഷവും വളരുകയും ചെയ്യുന്ന ഈ കാലത്തു യേശുവിന്റെ മാർഗവും യാത്രയും സമകാലിക സാമൂഹിക പരിസരങ്ങളിൽ പുത്തൻ വെളിച്ചം പകരും.
ക്രമാതീതമായി വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനും ലഹരിക്കടിമപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടായിസത്തിനുമെതിരെ മുന്നറിയിപ്പ് നൽകിയ മെത്രാപ്പൊലിത്ത, സമൂഹ മാധ്യമ ങ്ങളും ഓൺ ലൈൻ ഗെയ്മുകളും സൃഷ്ടിക്കുന്ന അരക്ഷി താവസ്ഥയും ഗൗരവത്തോടെ കാണണമെന്നു ഓർമ്മിപ്പിച്ചു.
സമൂഹത്തിന്റെ കണ്ണാടിയാക്കേണ്ട സമൂഹമാധ്യമങ്ങൾ എത്തി നിൽക്കുന്ന അപചത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് പയ്യന്നൂരിൽ പൊലിഞ്ഞ ദീപക്. വീണ്ടു വിചാരമില്ലാത്ത കുടിയേറ്റം എല്ലാത്തിനും പരിഹാരമല്ല. ഇവിടെ തന്നെ തൊഴിൽ ചെയ്യാനും തൊഴിൽ ദാതാക്കളായി മാറാനും കഴിയണം. തിരഞ്ഞെടുപ്പ് രംഗത്തേക്കും മൂല്ല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്കും സാക്ഷ്യമുള്ള കൂടുതൽ പേർ കടന്നു വരണമെന്നും മെത്രാപ്പൊലിത്ത ആഹ്വാനം ചെയ്തു
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു.






