ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത.നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഇതിനാലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് നിർദേശം.ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. ഹർജികളിൽ ഏപ്രിൽ 7ന് വാദം തുടങ്ങും.വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു.എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാൻ കോടതി നിർദേശിച്ചു.
വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.






