ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു .എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് ഖമനയിയുടെ രണ്ടാമത്തെ മകനായ മുജ്തബ (56) ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.
വർഷങ്ങളായി പിതാവിന്‍റെ ഓഫീസിന്‍റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ആളാണ് മുജ്‍തബ.ഇറാനിൽ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയത് മുജ്‍തബ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഘൊലാം ഹൊസൈൻ മൊഹ്‌സെനി എന്നിവരടങ്ങിയ ഇടക്കാല സമിതിയാണ് ഇറാന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്.






