കൊച്ചി: ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറി. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തിയ 66 ഫോണുകളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഉടമകൾക്ക് തിരികെ നൽകിയത്.
എറണാകുളത്തു നിന്നും നഷ്ടപ്പെട്ട 20 ഫോണുകളും തൃശൂരിൽ നിന്നും നഷ്ടപ്പെട്ട പതിനൊന്നു ഫോണുകളും തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് പത്തു വീതവും ഫോണുകൾ ഉടമകൾക്ക് കൈമാറി. ആലപ്പുഴ, ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധികളിൽ നിന്നുള്ള അഞ്ചു ഫോണുകൾ വീതവും കോട്ടയത്തു നിന്നും ലഭിച്ച നാലു ഫോണുകളും ഉടമകൾക്ക് കൈമാറിയത്.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും വെച്ച് മറന്നു പോയതും വീണു പോയതുമായ ഫോണുകളാണ് ആർപിഎഫ് കണ്ടെത്തിയത്. റെയിൽവേ പൊലീസ് എസ് പി മുഹമ്മദ് നദീമുദ്ദീൻ, ഡിവൈഎസ്പി ജോർജ് ജോസഫ്, ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആൻ്റണി, അസിസ്റ്റൻ്റ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ്, എറണാകുളം റെയിൽവേ പൊലീസ് എസ് ഐ – എ നിസാറുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകൾ ഉടമകൾക്ക് കൈമാറിയത്.






