ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് മൂന്നാഴ്ചക്കിടെ 2500 സര്‍വിസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമയാന മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടത്.
ഈ മേഖലയില്‍ വിമാന കമ്പനി 30 ശതമാനം സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലോകം മിഡില്‍ ഈസ്റ്റിലെ നിലവിലുള്ള സംഘര്‍ഷത്തിന്റെ ആഘാതവുമായി പൊരുതുകയാണ്. മിഡില്‍ ഈസ്റ്റിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പതിവ് വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ആഘാതം വളരെ വലുതാണെന്നും എയര്‍ ഇന്ത്യ സിഇഒ ക്യാംപല്‍ വില്‍സണ്‍ വ്യക്തമാക്കി. എന്നാല്‍ അധികരം വൈകാതെ ഘട്ടം ഘട്ടമായി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കര്‍ ഇറാനെ അറിയിച്ചു.
വിമാന ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.






