ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പാചക വാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധനകള്‍ നടത്തും .
തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ആവശ്യത്തിന് കല്‍ക്കരി ഉറപ്പാക്കും .ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റുകൾക്കുള്ള നിബന്ധനകളിൽ ഇളവ് വരുത്തി.പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകള്‍ കൂടുതല്‍ വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികളും നടന്നുകൊണ്ടുകൊണ്ടിരിക്കുകയാണ്. വിപണിയിലെ വിലനിലവാരം നിരീക്ഷിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. കൃഷികളില്‍ യൂറിയ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും മറ്റ് വളങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അന്താരാഷ്‌ട്ര വിതരണക്കാരുമായി ചര്‍ച്ചകള്‍ ഊര്‍ജിതമാകും.
ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ വകുപ്പുകളും സജ്ജമാകണമെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ കൃത്യമായ വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു






