കോട്ടയം: വലിയനോമ്പ് പൂർത്തീകരിച്ചതിന് പിന്നാലെ മലങ്കരസഭയുടെ ദേവാലയങ്ങളിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണ്. കട്ടച്ചിറയിൽ സംസ്ക്കാര ശുശ്രൂഷ നടത്താനെത്തിയവർ തമ്മിൽ തല്ലുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തു. മലങ്കരസഭയുടെ വൈദികരോ വിശ്വാസികളോ അവിടെ ഉണ്ടായിരുന്നില്ല.
പാത്രിയർക്കീസ് പക്ഷത്തിന് വേണ്ടി ഇടത് സർക്കാർ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ അവർ തന്നെ ലംഘിക്കുന്ന കാഴ്ച്ചയാണ് കട്ടച്ചിറയിൽ കണ്ടത്. നിയമലംഘനം ചോദ്യം ചെയ്ത പോലീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. സംസ്ക്കാരച്ചടങ്ങുകൾ പൂർത്തിയായ ശേഷം പുറത്തിറങ്ങിയ പാത്രിയർക്കീസ് സഹോദരങ്ങൾ തമ്മിൽ തല്ലുന്ന ദൃശ്യങ്ങൾ കട്ടച്ചിറ പള്ളിയുടെ സി.സി.ടി.വി യിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മലങ്കരസഭയുടെ പാലക്കാട് ചാലിശ്ശേരി പള്ളിയിലും സംഘർഷാവസ്ഥ സൃഷ്ടിക്കുവാൻ ശ്രമമുണ്ടായി. സെമിത്തേരിയിൽ കയറണമെന്ന വാദവുമായി എത്തിയവരെ പാലക്കാട് പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകരുത് എന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കർശനമായി നിയമം നടപ്പാക്കിയത്.
സമാധാനത്തിന്റെ വാഹകരെന്ന് അവകാശപ്പെടുന്നവർ ഉയിർപ്പ് പെരുന്നാളിന് ശേഷം കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ക്രൈസ്തവസമൂഹത്തിന് ചേർന്നതല്ല. സർക്കാർ പാത്രിയർക്കീസ് പക്ഷത്തിനായി നിർമ്മിച്ച സെമിത്തേരി ബില്ല് പോലും അംഗീകരിക്കാൻ തയാറാകാത്തവർക്ക് ഇനി എന്ത് നിയമമാണ് വേണ്ടതെന്ന് മനസിലാകുന്നില്ല. പള്ളികളിൽ ബോധപൂർവ്വമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിന് മൃതശരീരങ്ങളെ മറയാക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.






