ആലപ്പുഴ: ആലപ്പുഴ മായാബസാറിൽ പൊലീസിൻ്റെ പരിശോധനയിൽ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന കേന്ദ്രത്തിലെ മൂന്നു പേർ പിടിയിൽ. മോഷ്ടിച്ച് മണ്ണഞ്ചേരിയിൽ എത്തിച്ച ശേഷം പൊളിച്ച് പാർട്ട്സ് ആയി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നു പേരാണ് പോലീസ് പിടിയിലായത്. സ്ഥാപന ഉടമയായ അമീർ ഒളിവിൽപ്പോയി. ഉടമയുടെ മകനായ അൽഫാസ്, പാതിരപ്പള്ളി പുന്നയ്ക്കൽ ബിനു, വട്ടയാൽ ഇല്ലിയ്ക്കൽ പുരയിടം അബ്‌ദുൾ സലാം എന്നിവരെ പോലീസ് പിടികൂടിയത്.
ആലപ്പുഴ കെ.എസ്.ആർ.ടി.സി ഭാഗത്തു വച്ച് കഴിഞ്ഞ ദിവസം കാണാതായ സ്‌കൂട്ടറിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ച് അറിവു ലഭിക്കുന്നത്. തുടർന്ന് മണ്ണഞ്ചേരി പോലീസും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും മോഷണം പോയ സ്‌കൂട്ടറിൻ്റെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും, മോഷണ വാഹനം ആണെന്ന് അറിഞ്ഞുതന്നെ അമീർ മോഷ്ടാക്കളിൽ നിന്നും നിസ്സാര തുകയ്ക്ക് വാഹനങ്ങൾ വാങ്ങി പൊളിച്ചു വിറ്റിരുന്നു.
മണ്ണഞ്ചേരിയിൽ വാഹനങ്ങളുടെ സെക്കൻ്റ് ഹാൻഡ് പാർട്ട്സുകൾ വിൽപ്പന നടത്തുന്ന മായാ ബസാർ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് മോഷണ വാഹനങ്ങൾ അമീർ വാങ്ങിയിരുന്നത്. ആലപ്പുഴയിൽ നിന്നും കാണാതായ വാഹനങ്ങളുടെ ലിസ്റ്റ് എടുത്ത് ഈ സ്ഥാപനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗത്ത് പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.എസ് . വിനീഷ് അറിയിച്ചു.





