കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. അസ്ഥിരോഗ വിഭാഗം, ജനറൽ, സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ശസ്‌ത്രക്രിയ മുടങ്ങിയത്. സര്‍ജിക്കല്‍ ബ്ലോക്കിലെ വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറില്‍ ആയതാണ് കാരണം. പമ്പുകള്‍ നന്നാക്കാനുള്ള പണികള്‍ ആരംഭിച്ചു.വെള്ളമില്ലാത്തതിനാൽ ശസ്‌ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ കുട്ടികളുടെ ആശുപത്രിയിലും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോകേണ്ടിവന്നു.
ഇത് മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് മുതിർന്ന ഡോക്‌ടർമാർ പറയുന്നു. ഈ വാട്ടര്‍ടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്. വെള്ളമില്ലാതായതോടെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകള്‍ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
ഞായറാഴ്ച ഉച്ച മുതൽ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുചിമുറി ഉപയോഗിക്കാനും വെള്ളം ലഭ്യമായില്ല. കൂട്ടിരിപ്പുകാർക്ക് മറ്റു സ്ഥലങ്ങളിൽ പോയി പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായെങ്കിലും കിടപ്പുരോഗികളുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവരിലേറെയും ശസ്ത്രക്രിയ കഴിഞ്ഞവരാണ്.
ആശുപത്രി അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. വാർഡുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ തകരാറിലായതാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.






