ചങ്ങനാശേരി: യുവതിയെയും പിതാവിനെയും സഹോദരിയെയും അയൽവാസികൾ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചങ്ങനാശേരി വാഴപ്പള്ളി പറാൽ പുതുച്ചിറയിൽ വീട്ടിൽ അജികുമാറിനെയും (55), മക്കളായ അച്ചു അജികുമാറിനെയും (20), അലീന അജികുമാറി (25)നെയും ആക്രമിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഏപ്രിൽ 12-ന് വൈകിട്ട് നാലു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇവരുടെ അയൽവാസികളായ ജോയി, മാർട്ടിൻ, മാർട്ടിന്റെ മകനും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ജോലി കഴിഞ്ഞ വീട്ടിലേയ്ക്ക് വരികയായിരുന്ന അച്ചു പിതാവിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുന്നതാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് പിടിച്ചു മാറ്റാൻ ചെന്ന അച്ചുവിനെയും, ഇത് കണ്ട് ഓടിയെത്തിയ സഹോദരി അലീനയെയും അക്രമി സംഘം ആക്രമിച്ചു.
സംഘർഷം തടയാൻ ശ്രമിച്ച അച്ചുവിന്റെ സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചതായും, അസഭ്യം വിളിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികൾ കമ്പിയും മുളവടിയും ഉപയോഗിച്ച് മൂന്നു പേരെയും ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരും ആദ്യം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദേശാനുസരണം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് മൂന്നു പേരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു. എന്നാൽ സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.





