തൃശൂര്‍: തൃശൂർ പൂരം കൊടിയേറി. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടന്നു. ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്,പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക.
ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറി. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ സുഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊടിമരം ഒരുക്കി ഇന്ന് രാവിലെ ഭൂമിപൂജ ഉള്‍പ്പെടെ നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം.
പാറമേക്കാവില്‍ ചെമ്പില്‍ കുട്ടനാചാരിയുടെ നേതൃത്വത്തില്‍ കവുങ്ങില്‍ ആല്, മാവ്, ദര്‍ഭ എന്നിവ കൊണ്ട് അലങ്കരിച്ചു. പാണികൊട്ടി എഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിയേറ്റി. സിംഹമുദ്രയുള്ള കൊടികളാണ് പാറമേക്കാവിന്റേത്. പാറമേക്കാവിന്റെ മണികണ്ഠനാലിലെയും തിരുവമ്പാടിയുടെ നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകളുടെ നിര്‍മ്മാണം പരോഗമിക്കുകയാണ്. 24ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന്റെ ഒരുക്കങ്ങളും തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു.





