ആലപ്പുഴ: അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെയിലേല്‍ക്കുന്നത് മൂലം ശരീരത്തില്‍ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു.
പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരക്കുള്ള ഇടങ്ങള്‍, ആഹാര പാനീയ ലഭ്യത ഇല്ലാതിരിക്കുക, നേരിട്ട് വെയില് ഏല്‍ക്കുക ഇവയൊക്കെ അപകടസാധ്യത കൂടിയവർക്ക് താപാനുബന്ധ രോഗസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുന്നു.
അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന് പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. എന്നാല്‍ അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം, ഉയര്‍ന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ചര്‍മം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ വേണ്ടിവരും. എത്രയും വേഗം ആശുപത്രിയില്‍ പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.





