പത്തനംതിട്ട: ശബരിലയിൽ സന്നിധാനത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ പറന്നതിൻ്റെ അടിസ്‌ഥാനത്തിൽ പമ്പ പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെ ഹെലികോപ്ടർ പറത്തിയതിനാണ് കേസ് എടുത്തതെന്ന് പമ്പ പൊലീസ് അറിയിച്ചു.
വ്യാഴം ഉച്ചയ്‌ക്ക് 12 ന് ആണ് ഹെലികോപ്ടർ സന്നിധാനത്തിന് മുകളിൽ വട്ടവിട്ട് പറന്നത്. അതീവ സുരക്ഷാ മേഖലയായ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്ടർ പറത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശ തെറ്റി പറന്നുവെന്നാണ് കോസ്‌റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. ശബരിമലയിൽ ആദ്യമായാണ് ഹെലികോപ്ടറിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത്. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്തുന്നതു പോലും അനുവദനീയമല്ലാത്ത സാഹചര്യത്തിലാണ് ഹെലികോപ്ടർ അനുമതി ഇല്ലാതെ പറന്നത്.
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് നൽകാൻ എഡിജിപി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. കോസ്‌റ്റ് ഗാർഡിന് ശബരിമലയിൽ നിരീക്ഷണം നടത്തേണ്ടിവന്ന സാഹചര്യം എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.





