കോട്ടയം: നഗരമധ്യത്തിൽ മാക്കിൽ സെന്ററിൽ ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം വില്ലേജിൽ പനയക്കഴിപ്പ് കുറ്റിക്കാട്ടിൽ വീട്ടിൽ ദീപു കെ.ബാബുവിനെ(36)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ബസേലിയസ് കോളേജിനു സമീപം മാക്കിൽ സെന്ററിൽ പ്രവർത്തിക്കുന്ന ഡി.കെബി ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
ഇവിടെ കഞ്ചാവ് ഉപയോഗവും വിൽപ്പനയും ഉള്ളതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം ദിവസങ്ങളോളമായി പ്രദേശത്ത് നീരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ ദീപു സ്വന്തം വാഹനത്തിൽ മാക്കിൽ സെന്ററിലെ പാർക്കിംങ് കേന്ദ്രത്തിൽ എത്തിയത്.
കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ.ദർശക്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഹരിഹരൻ പോറ്റി, ബി.ആനന്ദ് രാജ്, കെ.സി ബൈജുമോൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ യേശുദാസ്, ദീപക് സോമൻ, ജിഷ്ണു ശിവൻ, സിവിൽ എക്‌സൈസ് ഡ്രൈവർ വിപിൻ ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ നിന്നും 10 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെത്തി.





