ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം പത്മകുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു എന്ന കാര്യം തനിക്കറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഇന്നലെ പ്രതികരിച്ചത്. പത്മകുമാർ പറയുന്ന കാര്യം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ശബരിമലയിൽ നിന്ന് ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു . സ്വർണ്ണക്കൊള്ള കേസിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്‌മകുമാർ എന്നും മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചത്.
എന്നാൽ സന്നിധാനത്ത് നിന്ന് തന്നെ മാറ്റിയത് ചില നീക്കങ്ങളുടെ ഭാഗമാണെന്നും ദേവസ്വം ബോർഡിൻ്റെ കാറിൽ തിരുവനന്തപുരത്തേക്ക് പോയത് ലോഗ് ബുക്ക് നോക്കിയാൽ അറിയാമെന്നും കൂടാതെ ഫോൺ രേഖകളും പരിശോധിക്കാമെന്നും പത്മകുമാർ സുഹൃത്തുക്കളെ അറിയിച്ചു.
ഇതിന് പുറമെ ശബരിമലയിലെ മേൽശാന്തി നിയമനത്തിൽ ഒരു മന്ത്രി വരെ ഇടപെട്ടുവെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തി. എന്നാൽ തനിക്കെതിരെയുള്ള നടപടിയെ ചെറുക്കാൻ പത്മകുമാറിൻ്റെ സമ്മർദ തന്ത്രമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നാണ് ചില പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം. പത്തനംതിട്ട ജില്ല രൂപീകരിച്ച നാൾ മുതൽ ജില്ലയിലെ മുതിർന്ന നേതാവും മുൻ എം എൽ എ യും കൂടിയാണ് പത്മകുമാർ.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും പത്‌മകുമാറിനെ സംരക്ഷിച്ചിരുന്ന നേതൃത്വത്തിന് എതിരെ പാർട്ടിയുടെ പല കോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി ഒടുവിൽ തീരുമാനിച്ചത്.





