തിരുവല്ല: കൊല്ലം– കോട്ടയം– എറണാകുളം മെമു അടുത്ത ദിവസം മുതൽ 12 കോച്ചോടെ ഓടിതുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എട്ട് കോച്ചുകളായി സർവീസ് നടത്തിയിരുന്ന കൊല്ലം– കോട്ടയം– എറണാകുളം മെമു ട്രെയിനുകളിലെ അസഹനീയമായ തിരക്ക് യാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരുന്നു.
വിദ്യാർത്ഥികൾ, വനിതാ യാത്രക്കാർ, ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ബുദ്ധിമുട്ട് പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവരികയും അടിയന്തര പരിഹാരം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മെമുവിൽ യാത്ര ചെയ്യാൻ തിരുവല്ല, ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനുകളിൽ ദിവസവും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി നിരവധി പേരാണ് എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ജോലിയ്ക്കും മറ്റ് ആവശ്യങ്ങൾക്കും പോകാനായി ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജറിന് അധിക കോച്ചുകൾ അനുവദിക്കുന്നതിനുള്ള അടിയന്തര നിർദേശം റെയിൽവെ നൽകി. ആവശ്യമായ കോച്ചുകൾ ഇന്നലെ കൊല്ലത്ത് എത്തി.
സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഇന്ന് മുതൽ തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമമെന്ന് റെയിൽവേ അധികൃതർ ദേശം ന്യൂസിനോട് പറഞ്ഞു. ഇല്ലെങ്കിൽ തിങ്കൾ മുതൽ കൊല്ലം– കോട്ടയം– എറണാകുളം മെമു പൂർണമായും 12 കോച്ചുകളോടെയായിരിക്കും സർവീസ് നടത്തുക. തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ഇടപെടൽ തുടർന്നും ശക്തമായി തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു





