കോട്ടയം : സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കേരളത്തിന്റെ പ്രതീക്ഷകൾക്ക് ഇന്ധനം പകരുന്നതുമാണ് വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ. യുവജനങ്ങൾക്ക് നാട്ടിൽ മികച്ച വിദ്യാഭ്യാസത്തിനും, തൊഴിലിനും അവസരമൊരുക്കുമെന്ന പ്രഖ്യാപനം വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ഭാവിയിൽ ഉത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പും പദ്ധതികളും ആശാവഹമാണ്. റബറിന്റെ താങ്ങുവില 200 ൽ നിന്ന് 250 ആയി ഉയർത്തിയത് കർഷകർക്ക് താൽക്കാലിക ആശ്വാസം നൽകും. വരും ബജറ്റിൽ ഇത് 300 രൂപയിലേക്ക് വർധിപ്പിക്കുമെന്ന് കരുതാം. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ ബജറ്റിൽ കാണുന്നു.
പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ എത്രയും വേഗം ഇത് പ്രാവർത്തികമാക്കി മലയോര ജനതയുടെ ആശങ്ക അകറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിലെ പട്ടയ വിതരണ തടസം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവർക്ക് കരുതലാകാൻ വിഭാവനം ചെയ്ത വൺ കേരള കരുതൽ മിഷന് മലങ്കരസഭ പൂർണ പിന്തുണ ഉറപ്പ് നൽകുന്നു.
പ്രവാസികളെ നിക്ഷേപകരും സംരംഭകരുമായി വളർത്താനുള്ള ശ്രമങ്ങൾ നാടിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. വിദ്യാർത്ഥികൾ എൻ.സി.സിയിലോ, ഏതെങ്കിലും കായിക ഇനങ്ങളിലോ പങ്കെടുക്കുന്നത് നിർബന്ധമാക്കാനുള്ള തീരുമാനം അവരെ തെറ്റായ വഴികളിലേക്ക് പോകുന്നത് തടയുമെന്നും അഡ്വ.ബിജു ഉമ്മൻ വിലയിരുത്തി





