കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വിദ്യാര്‍ഥി അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കർശന നടപടി എടുക്കുമെന്നു ഗതാഗത മന്ത്രി സി പി ജോണ്‍. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. അമിതവേഗതയില്‍ പോകുന്ന ടിപ്പര്‍ ലോറികള്‍ കണ്ടുകെട്ടുമെന്നും, ഇത്തരം നിയമലംഘനങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.
ഇന്ന് രാവിലെയാണ് കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ മരിച്ചത്. കുടവട്ടൂര്‍ ലക്ഷ്മി കോട്ടേജ് ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥി പാര്‍ഥിപ്(15), കെ എസ് ആർ ടി സി ജീവനക്കാരൻ അജയ കുമാര്‍ (45) എന്നിവരാണ് മരിച്ചത്.
സ്‌കൂളിലേക്കും മറ്റും പോകാനായി ബസ് കാത്തുനിന്നവര്‍ക്ക് മുകളിലേക്ക് മണ്ണ് കയറ്റിയ ലോറി മറിയുകയായിരുന്നു. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. കുശാല്‍, ഋഷഭ് ബോബന്‍, നവനീത്, ജിബി മോള്‍, ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശി നിസാം എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.





