താമരശ്ശേരി : വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവത്തിൽ ചാരായം എത്തിച്ചു നൽകിയ കുട്ടിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു. ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ച അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ഒരു കുട്ടിയുടെ വാട്ടർബോട്ടിലിൽ ചാരായം കണ്ടെത്തിയത്.കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു വ്യാജമദ്യം സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചത്.തുടർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ ചാരായ വിൽപ്പന വെളിപ്പെടുത്തിയത്.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് പ്രതിയെ പിടികൂടുകയോ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുകയോ ചെയ്തിരുന്നില്ല.





