തിരുവനന്തപുരം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്.മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ അഞ്ജു ശനിയാഴ്ച മരിച്ചു.
പനങ്ങോട് സ്വദേശിനി സിന്ധുകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു .സിന്ധു യുവതികൾ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു.കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു.സ്ഥാപന ഉടമയുടെ അറിയാതെയായിരുന്നു ഈ ഇടപാടുകൾ നടന്നതെന്നും, സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്ന കാര്യം ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാൻ ജീവനക്കാർ സ്വന്തം നിലയിൽ കടം വാങ്ങി പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി നൽകി.കടബാധ്യത കൂടിയതോടെയാണ് ഇവർ ആത്മഹത്യചെയ്യാൻ തീരുമാനമെടുത്തത്. സിന്ധുകുമാരിക്കെതിരെ കുറിപ്പ് എഴുതിവച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്.സിന്ധുവിനെതിരെ പത്തിലധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.





