കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.
ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 6.30-ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പ്രഭാത നമസ്കാരവും തുടർന്ന് രാവിലെ 7.00-ന് വിശുദ്ധ കുർബാനയും നടക്കും.
കുർബാനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രാവിലെ 9.00-ന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലിൽ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും.
എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, വിവിധ ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.





